ലോകോത്തര നിലാവരത്തിലുളള 296 കിലോമീറ്റര്‍ എക്‌സ്പ്രസ് വേ പ്രധാനമന്ത്രി ഇന്ന് നാടിന് സമര്‍പ്പിച്ചു. ഉത്തര്‍പ്രദേശിലെ ബുന്ദേല്‍ഖണ്ഡ് എക്‌സപ്രസ് വേയുടെ ചിത്രങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സമൂഹമാധ്യമങ്ങളിലൂടെ പങ്ക് വെച്ചു.ലോകത്തിലെ ഏത് വന്‍കിട റോഡുകളോടും കിടപിടിക്കുന്നതാണ് ഈ എക്‌സപ്രസ് വേ. അന്തരിച്ച മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ സ്മരാര്‍ത്ഥം അടല്‍ പാത എന്നാണ് എക്‌സപ്രസ് വേയുടെ പേര്.296 കിലോമീറ്ററാണ് ആകെ ദൂരം. നാലുവരി പാതയായ എക്‌സപ്രസവേ ഭാവിയില്‍ ആറ് വരി പാതയാക്കി മാറ്റാന്‍ സാധിക്കും.
ഉത്തര്‍പ്രദേശിലെ ഏഴ് ജില്ലകളില്‍ കൂടി കടന്നു പോകുന്ന ഈ റോഡ് തുറക്കുന്നതോടെ ദല്‍ഹിക്കും ചിത്രകൂടിനും ഇടയിലുളള യാത്രാ സമയം പതിനാല് മണിക്കൂറില്‍ നിന്നും എട്ട് മണിക്കൂറായി കുറയ്ക്കും. ചിത്രകൂടിലെ ഭരത്കുപ്പില്‍ നിന്ന് ആരംഭിക്കുന്ന പാത ഇറ്റാവയില്‍ വെച്ച് ആഗ്ര- ലഖ്‌നൗ എക്‌സപ്രസ് വേയില്‍ സന്ധിക്കും. ഇറ്റാവ, ഔറയ്യ, ജലൗന്‍, ഹമീര്‍പ്പൂര്‍, മഹോബ, ബാന്ദ, ചിത്രകൂട് തുടങ്ങിയ ജില്ലകളിലൂടെയാണ് പാത കടന്നു പോവുന്നത്. ഈ ജില്ലകളെ പരസ്പരം ബന്ധിപ്പിക്കുകയും, അവയെ ആഗ്ര-ലഖ്‌നൗ എകസ്പ്രസ് വേ, യമുന എക്‌സപ്രസ് വേ എന്നിവ വഴി ഡല്‍ഹി എന്‍ സി ആറുമായി ബന്ധിപ്പിക്കുകയും ചെയ്യുന്ന ഈ പാത ഈ മേഖലയിലെ വന്‍ തോതിലുളള വികസനത്തിനും കാരണമാകും.
ഉത്തര്‍പ്രദേശിലെ പ്രതിരോധ ഇടനാഴി പദ്ധതിയുടെ വിജയത്തിനും നിര്‍ണ്ണായകമാവും ഈ പാത എന്നാണ് കണക്കുകൂട്ടല്‍.14 വലിയ പാലങ്ങളും, 268 ചെറു പാലങ്ങളും, 18 ഫ്‌ളൈ ഓവറുകളും, 6 ടോള്‍ പാസുകളും 7 റാമ്പ്, 214 അണ്ടര്‍ പാസുകള്‍ എന്നിവയടങ്ങിയതാണ് പാത. 2017 ഏപ്രിലില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് പദ്ധതി ലോഞ്ച് ചെയ്തത്. 2020 ഫെബ്രുവരി 29ന് യുപിയുടെ നാലാമത്തെ എക്‌സ്പ്രസ് വേയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തറക്കല്ലിട്ടു. ആകെ 14,761 കോടി രൂപയുടെ പദ്ധതിയാണ്. പാത നിര്‍മ്മാണ ചെലവ് 7,766 കോടിയാണ്. 36 മാസം കൊണ്ട് പൂര്‍ത്തിയാകുമെന്ന് വിചാരിച്ച പദ്ധതി 28 മാസം കൊണ്ട് പൂര്‍ത്തിയാക്കാന്‍ സാധിച്ചു. എന്നാൽ യോഗി ആദിത്യനാഥ് സർക്കാർ ഇ-ടെൻഡറിങ്ങിലൂടെ 1132 കോടി രൂപ ലാഭിച്ചു കൊണ്ടാണ് പണി പൂർത്തീകരിച്ചിരിക്കുന്നത്. ഉത്തര്‍പ്രദേശ് എക്‌സപ്രസ് വേസ് ഇന്‍ഡസ്ട്രിയില്‍ ഡവലപ്‌മെന്റ് അതോറിറ്റിയാണ് പദ്ധതിയുടെ നടത്തിപ്പുകാര്‍.
https://twitter.com/narendramodi/status/1547943677372530688?s=20&t=LCxETQ5uA31k85jJ3uHRIQ
https://twitter.com/narendramodi/status/1548198971897937920?s=20&t=LCxETQ5uA31k85jJ3uHRIQ
