മുഖം നോക്കാതെയുള്ള നടപടി; യുവതിയെ അപമാനിച്ച ബിജെപി നേതാവ് ഒളിവില്‍ പോയി; ബുള്‍ഡോസറുകള്‍ ഇറക്കി പ്രതിയുടെ വീട് പൊളിച്ചു നീക്കി യോഗി സര്‍ക്കാർ.


യുവതിയെ അപമാനിച്ച കേസിലെ പ്രതിയായ ബിജെപി നേതാവിന്റെ വീട് പൊളിച്ചു നീക്കി യോഗി സര്‍ക്കാര്‍. ബിജെപി കിസാന്‍മോര്‍ച്ച നേതാവായ ശ്രീകാന്ത് ത്യാഗിയുടെ അനധികൃതമായി നിര്‍മ്മിച്ച വീടാണ് ജില്ലാ ഭരണകൂടം പൊളിച്ച് നീക്കിയത്. നോയിഡയിലെ ഹൗസിങ് സൊസൈറ്റിയില്‍ യുവതിയെ കിസാന്‍ മോര്‍ച്ച നേതാവ് കയ്യേറ്റം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന വിഡിയോ പുറത്തുവന്നതിനു പിന്നാലെയാണ് ഉടനടി നടപടി. തുടര്‍ന്നാണ് അനധികൃത നിര്‍മാണമെന്നു ചൂണ്ടിക്കാട്ടി പ്രതിയുടെ വീടിന്റെ ഒരു ഭാഗം  പൊളിച്ചു നീക്കിയത്.

കഴിഞ്ഞ ദിവസം ശ്രീകാന്ത് ത്യാഗിയും ഇവിടുത്തെ താമസക്കാരിയായ സ്ത്രീയും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു.  നോയ്ഡയിലെ സെക്ടര്‍ 93 ബി സെക്ടറിലെ പാര്‍ക്കിനടുത്ത് ശ്രീകാന്ത് ത്യാഗി നട്ട മരവുമായി ബന്ധപ്പെട്ടായിരുന്നു തര്‍ക്കം. പൊതുസ്ഥലം കൈയേറിയാണ് ത്യാഗി മരം നട്ടതെന്നായിരുന്നു പരാതി. മരം സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നുവെന്നും മുറിച്ചു നീക്കണമെന്നുമായിരുന്നു സ്ത്രീ ഉള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെട്ടത്.  

മരത്തില്‍ തൊട്ടാല്‍ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്ന് ഭീഷണി മുഴക്കിയ ശ്രീകാന്ത് ത്യാഗി കയ്യില്‍ പിടിച്ചു വലിക്കുകയും പിടിച്ചു തള്ളുകയും ചെയ്തതായി സ്ത്രീ പരാതിപ്പെട്ടിരുന്നു. ത്യാഗി തന്നെയും ഭര്‍ത്താവിനെയും കുട്ടികളെയും അധിക്ഷേപിച്ചുവെന്നും യുവതി പരാതിപ്പെട്ടിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഈ സംഭവത്തില്‍ നോയിഡ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. നടപടി ഉറപ്പായതോടെ ശ്രീകാന്ത് ത്യാഗി ഒളിവില്‍ പോയി. ഇയാള്‍ ഉത്തരാഖണ്ഡില്‍ ഉള്ളതായാണ് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. തുടര്‍ന്നാണ് അനധികൃതമായി നിര്‍മിച്ച വീട് ജില്ലാ ഭരണകൂടം പൊളിച്ചത്.

Post a Comment (0)
Previous Post Next Post