ഭാരതത്തിന്റെ ആദ്യത്തെ ആദിവാസി ഗോത്രവര്‍ഗ്ഗ രാഷ്ട്രപതിയെ ഒറ്റിയത് ആറ് പാര്‍ട്ടികള്‍. ചരിത്രത്തിൽ ആദ്യമായി ഗോത്രവനിത രാജ്യത്തിന്റെ അമരത്തേക്ക്.


ഇന്ത്യയുടെ 75 വര്‍ഷത്തെ സ്വാതന്ത്ര്യ ചരിത്രത്തില്‍ ആദ്യമായി ഏറ്റവും ദുര്‍ബ്ബല വിഭാഗങ്ങളിലൊന്നായ ആദിവാസി ഗോത്രവിഭാഗത്തില്‍ നിന്നും രാഷ്ട്രപതിയാകാന്‍ എത്തിയ വനിതയെ വഞ്ചിച്ചത് ആറ് രാഷ്ട്രീയപാര്‍ട്ടികള്‍- കോണ്‍ഗ്രസ്, സിപിഎം, എന്‍സിപി,  ആം ആദ്മി, തൃണമൂല്‍, പിന്നെ ടിആര്‍എസ്. ഈ ആറ് രാഷ്ട്രീയ പാര്‍ട്ടികള്‍ ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തില്‍ ഇനി എല്ലാക്കാലത്തും ഈ വഞ്ചനയുടെയും ചതിയുടെയും പേരില്‍ 'തിളങ്ങി' നില്‍ക്കും.  

ശനിയാഴ്ചയാണ് ആം ആദ്മി പാര്‍ട്ടി ദ്രൗപദി മുര്‍മുവിനെ പിന്തുണയ്ക്കില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ചത്. ആം ആദ്മി പാര്‍ട്ടിയുടെ ദേശീയ കണ്‍വീനര്‍ കൂടിയായ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ നടത്തിയ പ്രഖ്യാപനം ആരെയും ചിരിപ്പിക്കുന്നതാണ് : "ദ്രൗപദി മുര്‍മുവിനെ ഞങ്ങള്‍ ബഹുമാനിക്കുന്നു. പക്ഷെ ഞങ്ങളുടെ വോട്ട് യശ്വന്ത് സിന്‍ഹയ്ക്ക് നല്‍കും." ഇതില്‍ ഏറ്റവും പരിഹാസ്യയായിരിക്കുന്നത് മമത ബാനര്‍ജിയാണ്. പ്രതിപക്ഷപാര്‍ട്ടികളുടെ യോഗം വിളിച്ച് യശ്വന്ത് സിന്‍ഹയെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത് മമത തന്നെയാണ്. എന്നാല്‍ ബംഗാളിലെ എട്ട് ശതമാനം വരുന്ന ആദിവാസി വോട്ടര്‍മാരെ പിണക്കാതിരിക്കാന്‍ പരസ്യമായി യശ്വന്ത് സിന്‍ഹയ്ക്ക് പിന്തുണ പ്രഖ്യാപിക്കാന്‍ പോലും അവര്‍ ഭയപ്പെടുന്നു.  

സിപിഎം ആണ് ആദ്യമായി യശ്വന്ത് സിന്‍ഹയെ പിന്തുണച്ചത്. പിന്നാക്ക വിഭാഗങ്ങള്‍ക്കായി പൊരുതുന്നുവെന്ന് പ്രഖ്യാപിക്കുന്ന സിപിഎം ദ്രൗപദി മുര്‍മുവിനെ തള്ളിയതില്‍ ബംഗാളില്‍ വന്‍ പ്രതിഷേധം അരങ്ങേറുന്നു. അന്ധമായ ബിജെപി വിരോധത്തിലാണ് സിപിഎം നീങ്ങുന്നത്.  

കോണ്‍ഗ്രസ് നേതാവ് അജോയ് കുമാര്‍ ഒരു ബോംബും പൊട്ടിച്ചു. ദ്രൗപദി മുര്‍മു പ്രതിനിധീകരിക്കുന്നത് തിന്മയുടെ പ്രത്യയശാസ്ത്രത്തെയാണെന്നായിരുന്നു അജോയ് കുമാറിന്‍റെ പ്രസ്താവന. ഇതിനെതിരെ വ്യാപകമായി ഇന്ത്യയില്‍ പ്രതിഷേധമുയര്‍ന്നു.  എന്‍സിപി നേതാവ് ശരത് പവാറും ടിആര്‍എസ് നേതാവ് ചന്ദ്രശേഖരറാവുവും പരസ്യമായി യശ്വന്ത് സിന്‍ഹയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. പക്ഷെ ഈ പാര്‍ട്ടികളെ ഏതെങ്കിലും ആദര്‍ശത്തിന്‍റെ കള്ളികളില്‍ അടയ്ക്കാന്‍ കഴിയുന്നവയല്ല. പലപ്പോഴും സ്വന്തം നിലനില്‍പ്പും അധികാരവും കേന്ദ്രീകരിച്ച് നീങ്ങുന്ന പാര്‍ട്ടികളാണിവ. ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയുടെ നേതാവും ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയുമായ ഹേമന്ത് സോറന്‍ ആദ്യമേ മുര്‍മുവിന് അനുകൂലമാണെന്ന് പ്രഖ്യാപിച്ചിരുന്നു. ഇത് കോണ്‍ഗ്രസിനെ തെല്ലൊന്നുമല്ല ചൊടിപ്പിച്ചത്. കാരണം ജാര്‍ഖണ്ഡ് മന്ത്രിസഭയില്‍ ജെഎംഎമ്മിന്‍റെ സഖ്യകക്ഷികളാണ് കോണ്‍ഗ്രസ്. പക്ഷെ പിന്നാക്കവിഭാഗങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്ന പാര്‍ട്ടിയായതിനാല്‍ ജെഎംഎമ്മിന് ദ്രൗപദി മുര്‍മുവിനെ പിന്തുണച്ചേ മതിയാവൂ.  

ഏറ്റവുമൊടുവില്‍ ദ്രൗപദി മുര്‍മുവിനെതിരെ മത്സരിക്കുന്ന വിഡ്ഡിത്തത്തില്‍ നിന്നും യശ്വന്ത് സിന്‍ഹയെ രക്ഷിക്കാന്‍ ഇന്ത്യയുടെ ഭരണഘടനാശില്‍പിയായ ഡോ. ബി.ആര്‍. അംബേദ്കറുടെ ചെറുമകന്‍ ഒരു ചെറിയ ശ്രമം നടത്തി. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും  പിന്മാറാനായിരുന്നു ഇദ്ദേഹം യശ്വന്ത് സിന്‍ഹയോട് അപേക്ഷിച്ചത്. പാര്‍ട്ടി ഭിന്നതകള്‍ മറന്ന് എല്ലാ പട്ടിക ജാതി പട്ടികവര്‍ഗ്ഗ അംഗങ്ങളും ദ്രൗപദി മുര്‍മുവിന് വോട്ട് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്ന ചരിത്രമുഹൂര്‍ത്തത്തില്‍ തെരഞ്ഞെടുപ്പില്‍ നിന്നും പിന്‍മാറാനാണ് യശ്വന്ത് സിന്‍ഹയ്ക്ക് പ്രകാശ് അംബേദ്കര്‍ നല്‍കുന്ന ഉപദേശം.  

എന്‍സിപിയും കോണ്‍ഗ്രസും സിപിഎമ്മും ആം ആദ്മിയും ടിആര്‍എസും മാത്രമാണ് ദ്രൗപദി മുര്‍മുവിന് പരസ്യപിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. മമതയ്ക്ക് പരോക്ഷമായി മാത്രമേ ദ്രൗപദി മുര്‍മുവിനെ പിന്തുണയ്ക്കാന്‍ കഴിയൂ. എന്തായാലും ദ്രൗപദി മുര്‍മു രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ വിജയം ഉറപ്പിച്ചുകഴിഞ്ഞു. ഇപ്പോഴേ 60 ശതമാനത്തിലധികം വോട്ടുകള്‍ ദ്രൗപദി മുര്‍മു ഉറപ്പാക്കിക്കഴിഞ്ഞു. ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയില്‍ അംഗമല്ലാത്ത  ബിജെഡി, വൈഎസ് ആര്‍സിപി, ബിഎസ്പി, എഐഎഡിഎംകെ, ടിഡിപി, ജെഡിഎ ശർമസ്, ശിരോമണി അകാലിദള്‍, ജെഎംഎം എന്നീ പാര്‍ട്ടികള്‍ ദ്രൗപദി മുര്‍മുവിന് വോട്ടു ചെയ്തു. ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി ഒരു ആദിവാസി ഗോത്ര വർഗ്ഗവനിത രാജ്യത്തിന്റെ അമരത്തേക്ക് വന്നു.

Post a Comment (0)
Previous Post Next Post