മൺസൂണിലെ കർക്കിടകക്കാലം പൊതുവെ രോഗങ്ങളുടേയും, ആരോഗ്യ പരിപാലനത്തിന്റെയും കാലമാണ്. ഹൈന്ദവിശ്വാസ പ്രകാരം പുണ്യമാസമായി ആചരിക്കുന്ന കർക്കിടമാസത്തിൽ ആളുകളുടെ നെറ്റിയിലൊരു മുക്കുറ്റിച്ചാന്ത് കണ്ട് വരാറുണ്ട്. മുക്കുറ്റിയെന്ന ചെറു സസ്യത്തിന്റെ ചാറെടുത്ത് നെറ്റിയിൽ തൊടുന്നതിനെയാണ് മുക്കുറ്റിച്ചാന്തെന്നും മുക്കുറ്റിപ്പൊട്ടെന്നും വിശേഷിപ്പിക്കുന്നത്. എന്നാലിത് ആചാരത്തിന്റെ ഭാഗമായി മാത്രം തൊടുന്ന ഒന്നല്ല. ആരോഗ്യപരമായ കാരണങ്ങളും ഇതിന് പിന്നിലുണ്ട്. കാരണം ഔഷധ ഗുണങ്ങളാൽ സമ്പുഷ്ടമാണ് മുക്കുറ്റി. ആയുർവ്വേദം അനുശാസിക്കുന്ന പച്ചമരുന്നുകളിൽ പ്രധാനസ്ഥാനമാണ് ഇതിന്.
ശരീരത്തിന് തണുപ്പു നൽകുന്ന ഒന്നാണു മുക്കുറ്റി. ഇത് അരച്ച് തിരുനെറ്റിയിൽ തൊടുമ്പോൾ ഈ ഭാഗത്തെ നാഡികളെ ഇത് ഉദ്ദീപിപ്പിയ്‌ക്കുന്നു. രോഗകാലം കൂടിയായി കണക്കാക്കപ്പെടുന്ന കർക്കിടകത്തിൽ ശരീരത്തിന് പ്രതിരോധം നൽകാൻ കൂടിയുള്ള ഒരു കാര്യമായി മുക്കുറ്റിച്ചാന്തിനെ ഉപയോഗിക്കാം. അസുഖങ്ങൾ അനുസരിച്ച് സമൂലം അതായത് വേരോടു കൂടിയ മുഴുവൻ ഭാഗങ്ങളും അല്ലെങ്കിൽ ഇലയോ, പൂവോ മാത്രമായോ ഉപയോഗിയ്‌ക്കാൻ എന്നാണ് ആയുർവ്വേദത്തിൽ പറയുന്നത്.
പനി കാരണമുള്ള തലച്ചൂടും വേദനയും കുറയ്‌ക്കാൻ മുക്കുറ്റിച്ചാന്ത് നെറ്റിയിൽ ഇടാം. ഇതിട്ടു തിളപ്പിച്ച വെള്ളം കഫക്കെട്ട് ഒഴിവാക്കും. തേനിൽ മുക്കുറ്റിനീര് കലർത്തി കുടിയ്‌ക്കുന്നത് കഫക്കെട്ടിനും ജലദോഷത്തിനും മരുന്നാണ്. മുക്കുറ്റി അരച്ചത് കരിക്കിൻ വെള്ളത്തിൽ കലർത്തി കഴിക്കുന്നത് ആസ്തമയ്‌ക്കുള്ള നല്ലൊരു മരുന്നാണ്. വിട്ടുമാറാത്ത ചുമക്ക് മുക്കുറ്റി ചതച്ച് അതിൽ ഒരു സ്പൂൺ തേൻ മിക്‌സ് ചെയ്ത് കഴിച്ചാൽ മതി. വിഷജീവികളുടെ കടിയേറ്റിടത്ത് മുക്കുറ്റി അരച്ചിടുന്നത് നല്ലതാണ്. മൂത്രാശയ സംബന്ധമായ രോഗങ്ങൾക്കും ഇത് നല്ലതാണ്. ഇതിന്റെ വേര് അരച്ചു കഴിക്കുന്നത് ഇതിന് പരിഹാരമാണെന്ന് പണ്ടുള്ളവർ പറയുന്നു.
